---------പ്ലേറ്റോ--------
പ്രാചീന ഗ്രീസിലെ പേരുകേട്ട തത്ത്വചിന്തകനായിരുന്നു പ്ലേറ്റോ (ക്രി.മു. 427-347). പാശ്ചാത്യതത്ത്വചിന്തയിലെ ഏറ്റവും വലിയ നാമമായ സോക്രട്ടീസിന്റെ ശിഷ്യനും പ്രഖ്യാത ഗ്രീക്ക് ചിന്തകൻ അരിസ്റ്റോട്ടിലിന്റെ ഗുരുവും ആയിരുന്നു അദ്ദേഹം. സോക്രട്ടീസിന്റെ വ്യക്തിത്വത്തേയും ചിന്തകളേയും കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്നവർക്ക് മിക്കവാറും ഏകമാത്ര അവലംബം പ്ലേറ്റോയുടെ രചനകളാണ്.
ഗ്രീസിലെ അഥൻസിലായിരുന്നു ജനനം. മാതാപിതാക്കൾ സമ്പത്തും സ്വാധീനവുമുള്ളവരായിരുന്നു. അഛൻ അരിസ്റ്റൺ പ്ലേറ്റോയുടെ ബാല്യത്തിൽ തന്നെ മരിച്ചതിനെത്തുടർന്ന് അമ്മ പെരിക്ടിയോൺ വീണ്ടും വിവാഹം കഴിച്ചു. രണ്ടാം ഭർത്താവ് ആഥൻസിലെ പ്രഖ്യാത രാഷ്ട്രതന്ത്രജ്ഞൻ പെരിക്കിൾസിന്റെ സുഹൃത്തായിരുന്ന പൈറിലാമ്പെസ് ആയിരുന്നു.രാഷ്ട്രീയമായി ഗ്രീക്ക് ചരിത്രത്തിലെ ഒരു നിർണ്ണായക ഘട്ടത്തിലായിരുന്നു പ്ലേറ്റോയുടെ ജനനം. അദ്ദേഹം ജനിക്കുമ്പോൾ പെരിക്കിൾസ് മരിച്ചിട്ട് ഒരു വർഷവും, അഥൻസിനു വലിയ നാശവും അപമാനവും വരുത്തിവച്ച പെലപ്പൊന്നേഷൻ യുദ്ധം തുടങ്ങിയിട്ട് നാലു വർഷവും ആയിരുന്നു.തന്റെ ബാല്യ-കൗമാര-യൗവനങ്ങൾ മുഴുവൻ നീണ്ടു നിന്ന യുദ്ധവും, പെരിക്കിൾസിന്റെ മരണത്തെ തുടർന്നു അരങ്ങേറിയ എണ്ണമില്ലാത്ത രാഷ്ട്രീയ ഉപജാപങ്ങളും കണ്ടാണ് പ്ലേറ്റോ വളർന്നത്. രാഷ്ട്രീയക്കാരോട്, പ്രത്യേകിച്ച് ജനസാമാന്യത്തിന്റെ കൈയ്യടി മോഹിക്കുന്ന ജനാധിപത്യ വാദികളോടുള്ള പ്ലേറ്റോയുടെ മനോഭാവത്തെ അന്നത്തെ അനുഭവങ്ങൾ സ്വാധീനിച്ചിട്ടുണ്ടാകാമെന്നു വിശ്വസിക്കപ്പെടുന്നു.
തത്ത്വചിന്തയുമായുള്ള ആയുഷ്കാലസൗഹൃദം അദ്ദേഹം തുടങ്ങിയത് സോക്രട്ടീസിന്റെ ശിഷ്യൻ ആയതോടെയാണ്. ക്രി.മു. 399-ൽ സോക്രട്ടീസ് കൊല്ലപ്പെട്ടപ്പോൾ, പ്ലേറ്റോ ആദ്യം ഈജിപ്തിലേക്കും പിന്നെ ഇറ്റലിയിലേക്കും പോയി. ഈ പ്രവാസത്തിനിടെ അദ്ദേഹം പൈത്തോഗറസിന്റെ അനുയായികളിൽ നിന്നു പഠിക്കുകയും ഇറ്റലിയിലെ സൈറാക്കൂസിലെ ഭരണകുടുംബത്തിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയും ചെയ്തു.
അക്കാദമി തിരുത്തുക
ഒടുവിൽ പ്ലേറ്റോ ആഥൻസിൽ മടങ്ങിയെത്തി. അവിടെ അദ്ദേഹം ഒരു തത്ത്വചിന്താപാഠശാല സ്ഥാപിച്ചു. വിജ്ഞാനദേവതയായ അഥീനക്കു പ്രതിഷ്ഠിക്കപ്പെട്ട അക്കാദമിയ എന്ന ഒലിവുമരത്തോട്ടത്തിൽ സ്ഥാപിക്കപ്പെട്ട ആ വിദ്യാലയം അക്കാദമി എന്നു വിളിക്കപ്പെട്ടു. ഇടയ്ക്ക് കടൽക്കള്ളന്മാരുടെ പിടിയിൽ പെട്ട പ്ലേറ്റോയെ രക്ഷപ്പെടുത്താനായി സുഹൃത്തുക്കൾ മോചനദ്രവ്യം സമാഹരിച്ചെന്നും അതുകൊടുക്കാതെ തന്നെ മോചനം സാധ്യമായപ്പോൾ അതുപയോഗിച്ച് അവർ അദ്ദേഹത്തിന് വാങ്ങിക്കൊടുത്ത സ്ഥലത്താണ് അക്കാഡമി സ്ഥാപിച്ചതെന്നും പറയപ്പെടുന്നു. തന്റെ സമീപം അറിവുതേടിയെത്തുന്നവരെ, സോക്രട്ടീസ് വാദപ്രദിവാദങ്ങളുടെ വഴിയേ തത്ത്വചിന്തയിലെ ഗഹനതകളിലേക്കു നയിക്കുന്നത് കണ്ടു പരിചയിച്ചിരുന്ന പ്ലേറ്റോ, അറിവ് പകരുന്നതിനു സോക്രട്ടീസിന്റെ ആ മാർഗ്ഗം തന്നെയാണ് അക്കാദമിയിൽ പിന്തുടർന്നത്. അവിടെ പ്ലേറ്റോയുടെ ശിഷ്യന്മാരായിരുന്നവരിൽ ഏറ്റവും പ്രമുഖൻ അരിസ്റ്റോട്ടിലാണ്. പ്രശസ്തിയിലും തത്ത്വചിന്തയിന്മേലുള്ള സ്വാധീനത്തിലും പ്ലേറ്റോക്കൊപ്പം നിൽക്കുന്നതാണു് അരിസ്റ്റോട്ടിന്റെ സ്ഥാനം
തന്റെ രചനകളിലും പ്ലേറ്റോ പിന്തുടർന്നത് അക്കാദമിയിലെ അദ്ധ്യാപനശൈലിയായ വാദപ്രതിവാദത്തിന്റെ മാർഗ്ഗമാണ്. അതുകൊണ്ട്, അദ്ദേഹത്തിന്റെ കൃതികളെ ഡയലോഗുകൾ (Dialogues) എന്നു വിളിക്കുന്നു. മിക്കവാറും ഡയലോഗുകളിൽ ചർച്ചയുടെ കേന്ദ്രബിന്ദു സോക്രട്ടീസ് ആണ്. പ്രധാന ആശയങ്ങളെല്ലാം തന്നെ അവതരിപ്പിക്കപ്പെടുന്നതും സോക്രട്ടീസിന്റെ പേരിലാണ്.
അസാമാന്യപ്രതിഭയുള്ള ചിന്തകനും എഴുത്തുകാരനുമായിരുന്ന പ്ലേറ്റോ, സോക്രട്ടീസിനെ വെറുതേ പകർത്തിക്കാട്ടുക മാത്രമാണ് ചെയ്തതെന്നു ആരും തന്നെ വിശ്വസിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലരചനകളിൽ പ്രകടിപ്പിക്കപ്പെടുന്ന ആശയങ്ങൾ സോക്രട്ടീസിന്റെ പഠനങ്ങളോട് മിക്കവാറും ഒത്തുപോകുന്നവയായിരിക്കണമെന്നു കരുതപ്പെടുന്നു. ഇവയിൽ യൂത്തിഫ്രോ (Euthyphro) എന്ന ഡയലോഗ്, മനുഷ്യകർമ്മങ്ങളുടെ ശരാശരികളെക്കുറിച്ചും വിശുദ്ധിയുടെ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള അന്വേഷണമാണ്. ദൈവങ്ങളെ ബഹുമാനിക്കായ്ക, യുവജനങ്ങളെ വഴിപിഴപ്പിക്കുക എന്നീ ആരോപണങ്ങൾക്കു വിചാരണചെയ്യപ്പെട്ട സോക്രട്ടീസ്, അഥൻസിലെ ന്യായാസനത്തിനു മുൻപിൽ മറുപടി പറയുന്നതാണ് അപ്പോളജിയിൽ (Apology) ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സത്യാന്വേഷിയുടെ ജീവിതവീക്ഷണമാണ് അതിൽ അവതരിക്കപ്പെടുന്നത്. മരണത്തിനു വിധിക്കപ്പെട്ട ശേഷം, വിധിനടപ്പാക്കുന്നത് കാത്ത് തടവിൽ കഴിയുന്ന സോക്രട്ടീസ്, തന്നെ സന്ദർശിക്കുന്ന സുഹൃത്തുക്കളും ശിഷ്യന്മാരുമായി നടത്തുന്ന സംഭാഷണമാണ് ക്രിറ്റോ(Crito). തടവിൽ നിന്നു രക്ഷപെടാനുള്ള അവരുടെ ഉപദേശം സോക്രട്ടീസ് നിരസിച്ചു. ആ പശ്ചാത്തലത്തിൽ പൗരൻ രാഷ്ട്രനിയമങ്ങൾ ലംഘിക്കുന്നത് ശരിയോ എന്ന വിഷയം ആ കൃതി ചർച്ച ചെയ്യുന്നു.
പ്ലേറ്റോയുടെ മദ്ധ്യകാലരചനകളിൽ ഒന്നാണെങ്കിലും മനുഷ്യചിന്തയിന്മേൽ അത് ചെലുത്തിയ സ്വാധീനം കണക്കെലിടുക്കുമ്പോൾ പ്രത്യേകം പരിഗണിക്കപ്പെടേണ്ട കൃതിയാണ് റിപ്പബ്ലിക്ക്(ഗണതന്ത്രം). ഇത് പ്ലേറ്റോയുടെ മുഖ്യകൃതിയായി അറിയപ്പെടുന്നു. പൊതുവേ പറഞ്ഞാൽ ഇതിലെ ചർച്ചാവിഷയം 'നീതി' (Justice)ആണ്. നീതി എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കേണ്ടത് എന്ന ചോദ്യത്തിൽ തുടങ്ങുന്ന ചർച്ച പിന്നെ ജ്ഞാനം(wisdom), ധൈര്യം(courage), പാകത(moderation) എന്നീ ഗുണങ്ങളെ സ്പർശിക്കുക്കയും ആ ഗുണങ്ങൾ വ്യക്തിയിലും സമൂഹത്തിലും എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നു അന്വേഷിക്കുകയും ചെയ്യുന്നു. അജ്ഞതയുടെ ഗുഹയിൽ ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ട മനുഷ്യജീവികളുടെ ദുരവസ്ഥ ചിത്രീകരിക്കുന്ന പ്രസിദ്ധമായ ഗുഹയുടെ അന്യാപദേശം (Allegory of the Cave) പ്രത്യക്ഷപ്പെടുന്നത് ഈ കൃതിയിലാണ്. പാശ്ചാത്യതത്ത്വചിന്തയിലെ ഏറ്റവും ശ്രദ്ധേയമായ ഖണ്ഡം എന്നു പോലും ഗുഹയുടെ അന്യാപദേശം വിശേഷിക്കപ്പെട്ടിട്ടുണ്ട്. ഗുഹക്കുള്ളിൽ അതിന്റെ ഇടുങ്ങിയ പ്രവേശനദ്വാരത്തിനു പുറംതിരിഞ്ഞുനിൽക്കുന്ന മനുഷ്യർ, അരണ്ട വെളിച്ചം ഗുഹാഭിത്തിയിൽ തീർക്കുന്ന നിഴലുകളെ യാഥാർഥ്യങ്ങളായി തെറ്റിദ്ധരിച്ച് ആയുസു പാഴാക്കുന്നു. വ്യക്തിയെ അജ്ഞതയുടെ ഗുഹയിൽ നിന്നു രക്ഷപ്പെടുത്തി, ഗുണസുമ്പുഷ്ടമായ മാതൃകാ സമൂഹത്തിനു ചേരുംവിധം രുപപ്പെടുത്തിയെടുക്കാൻ പറ്റിയ വിദ്യാഭ്യാസപദ്ധതി എന്താണ് എന്നത് ഈ പശ്ചാത്തലത്തിൽ വിശദമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. ഈ കൃതിയുടെ അവസാനഭാഗം നീതിനിഷ്ഠമായ മാതൃകാഭരണകൂടം ഏത് എന്ന അന്വേഷണമാണ്. വിവിധതരം ഏകാധിപത്യങ്ങളേയും, ജനാധിപത്യത്തേയും പരിഗണിച്ച് തള്ളുന്ന ഈ അന്വേഷണം, തത്ത്വജ്ഞാനിയുടെ ഭരണമാണ് ഏറ്റവും അഭികാമ്യം എന്ന നിഗമനത്തിൽ എത്തിച്ചേരുന്നു. തത്ത്വജ്ഞാനിയുടെ ഭരണത്തിൽ മാത്രം രാഷ്ട്രത്തിൽ നീതിപുലരുമെന്നതുപോലെ ആശകളേയും വികാരങ്ങളേയും ബുദ്ധിയുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നാൽ വ്യക്തിയുടെ നീതിനിഷ്ഠയും ഉറപ്പാക്കാം എന്നും ഇതിൽ വാദിച്ചു സ്ഥാപിക്കുന്നുണ്ട്.
പ്ലേറ്റോ ഒടുവിൽ എഴുതിയ കൃതികളിൽ ഡയലോഗിന്റെ പുറംചട്ട മിക്കവാറും ഉപേക്ഷിച്ചമട്ടാണ്. മുൻകൃതികളിൽ പരാമർശിക്കപ്പെട്ട പല ആശയങ്ങളുടേയും പുനർപരിഗണനയാണ് ഇവയിൽ. രാഷ്ട്രമീമാസയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന നിയമങ്ങൾ(Laws) എന്ന കൃതിയും ഇവയിൽ ഉൾപ്പെടുന്നു. അത് പൂർത്തിയാക്കപ്പെടാത്തതാണ്.
പ്ലേറ്റോയുടെ ജീവിതാന്ത്യം
ചരിത്രകാരനായ വിൽ ഡുറാന്റ് തത്ത്വചിന്തയുടെ കഥ എന്ന പ്രഖ്യാതഗ്രന്ഥത്തിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു:-
“വാർദ്ധക്യത്തിലേക്ക് നന്നായി കടക്കേണ്ടതെങ്ങനെയെന്ന് പ്ലേറ്റോയോളം അറിയാമായിരുന്നവർ ആരുമുണ്ടായിട്ടില്ല എന്ന ഫ്രഞ്ച് എഴുത്തുകാരൻ ലാ റോഷ്ഫുക്കോ(La Rochefoucauld) പറഞ്ഞിട്ടുണ്ട്. ശിഷ്യന്മാരെ അദ്ദേഹം സ്നേഹിച്ചപോലെ അവർ അദ്ദേഹത്തേയും സ്നേഹിച്ചിരുന്നു. അവർക്ക് അദ്ദേഹം സുഹൃത്തും ആദർശപുരുഷനും വഴികാട്ടിയും ആയിരുന്നു. ശിഷ്യന്മാരിലൊരാൾ തന്റെ വിവാഹാഘോഷത്തിന് ക്ഷണിച്ചപ്പോൾ, എട്ടുപതിറ്റാണ്ടുകളുടെ നിറവിലും ഗുരു എത്തി ഉല്ലാസങ്ങളിൽ സന്തോഷപൂർവം പങ്കുചേർന്നു. ആഘോഷങ്ങളുടെ മണിക്കൂറുകൾ കടന്നുപോയ്ക്കൊണ്ടിരുന്നപ്പോൾ, വൃദ്ധദാർശനികൻ വീടിന്റെ ഒഴിഞ്ഞകോണുകളിലൊന്നിൽ ഇത്തിരി ഉറക്കം കൊതിച്ച് ഒരു കസേരയിൽ സ്ഥാനം പിടിച്ചു. പുലർച്ചെ, ആഘോഷങ്ങൾ കഴിഞ്ഞ് തളർന്നുവശായ ശിഷ്യന്മാർ ഗുരുവിനെ ഉണർത്താനെത്തി. രാത്രിയിൽ നിശ്ശബ്ദം, ആർഭാടങ്ങളില്ലാതെ, ഇത്തിരി ഉറക്കത്തിൽ നിന്ന് എന്നേക്കുമായുള്ള ഉറക്കത്തിലേക്ക് അദ്ദേഹം കടന്നുപോയെന്ന് അപ്പോൾ അവർ അറിഞ്ഞു. ഏഥൻസ് മുഴുവൻ അദ്ദേഹത്തിന്റെ ശവമഞ്ചത്തെ അനുഗമിച്ചു.
No comments:
Post a Comment