*ഓജോ ബോർഡ് അഥവാ സംസാരിക്കുന്ന ബോർഡ് അഥവാ ആത്മാവ് ബോർഡ്.*
ആത്മാവുമായുള്ള സംവേദനം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന മരത്തിലോ പ്ലാസ്റ്റിക്കിലോ ഉണ്ടാക്കിയ ഒരു നാണയവും ഇതിനോടൊപ്പം ഉപയോഗിക്കുന്നു. ആത്മാവിനോട് സംവദിക്കുന്ന സമയം ഓജോ ചെയ്യാൻ തയ്യാറെടുക്കുന്നവർ നേരത്തെ പറഞ്ഞ നാണയത്തിൽ വിരൽ വയ്ക്കുകയും ആത്മാവ് പറയുന്ന വാക്കുകൾക്ക് അനുസരിച്ച് അത് വിരലോട് കൂടി ചലിക്കുകയും ചെയ്യുന്നു.
രണ്ട് വര്‍ഷം മുന്നേ റിപ്പോര്‍ട്ടര്‍ ന്യൂസ്‌ന്‍റെ ഒരു വാര്‍ത്ത കുറിപ്പ് താഴെ കൊടുക്കുന്നു ആത്മാക്കളുമായി ആശയവിനിമയം നടത്താന്‍ മാധ്യമമായി ഉപയോഗിക്കുന്നതെന്നു പറയുന്ന ഓജോ ബോര്‍ഡ് ആണ് കാണാത്ത കേരളത്തിന്റെ ഈ എപ്പിസോഡിലെ വിഷയം. കേരളത്തിലും ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി ഓജോ ബോര്‍ഡ് ഉപയോഗിക്കുന്നതായാണ് വിവരം. ചിലര്‍ക്കെങ്കിലും ഇത് മാനസികപ്രശ്‌നമായി വളര്‍ന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ ഇത്തരം ബോര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. അടുത്തിടെയായി ചിലര്‍ ഇതുപയോഗിക്കാന്‍ പരിശീലനവും നല്‍കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഓജോബോര്‍ഡില്‍ ആത്മാക്കളുടെ സാന്നിധ്യം ഉണ്ടാകുമോ. സംസ്ഥാനത്തെ രണ്ട് പ്രമുഖരായ ഓജോബോര്‍ഡ് പരിശീലകരുടെ അടുത്തേക്കാണ് ഞങ്ങള്‍ പോയത്.
തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്തുന്ന ഇന്റര്‍നാഷണല്‍ സ്പിരിച്ചല്‍ റിസര്‍ച്ച് ഫൗണ്ടേഷനിലേക്കായിരുന്നു ആദ്യയാത്ര. ഡോ: എം. പദ്മനാഭനാണ് ഇതിന്റെ ചെയര്‍മാന്‍.
വര്‍ഷങ്ങളായി ഓജോ ബോര്‍ഡില്‍ പരിശീലനം നല്‍കുന്ന പദ്മനാഭന്‍ ആത്മാക്കളുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തുന്നെന്ന് അവകാശപ്പെടുന്ന വ്യക്തിയാണ്. നിരവധി പ്രവചനങ്ങളും പദ്മനാഭന്‍ നടത്തിയിട്ടുണ്ടത്രെ. ഓജോബോര്‍ഡില്‍ പരിശീലനം നേടിയവരുടെ വിവരങ്ങളടക്കം പദ്മനാഭന്റെ വെബ്‌സൈറ്റിലുണ്ട്. ഓജോബോര്‍ഡ് സംബന്ധിച്ച കേട്ടറിവുകളുമായാണ് ഞങ്ങള്‍ പദ്മനാഭനെ തേടിയെത്തിയത്. നേരത്തെ അനുവാദം വാങ്ങിയിരുന്നതിനാല്‍ പദ്മനാഭന്‍ തന്റെ ചില സുഹൃത്തുക്കളേയും ഇവിടെ വരുത്തിയിരുന്നു.
വിവിധതരം ഓജോ ബോര്‍ഡുകളും പെന്‍ഡുലം അടക്കമുള്ള മറ്റ് പ്രവചന സാമഗ്രികളും പദ്മനാഭന്റെ പക്കലുണ്ട്. ഓജോബോര്‍ഡ് ഉപയോഗിച്ച് ആത്മാക്കളുമായി ആശയവിനിമയം നടത്താമെന്ന് ഇയാള്‍ തറപ്പിച്ചുപറഞ്ഞു.രമണമഹര്‍ഷിയുമായി സംസാരിക്കുന്ന ഒരു അധ്യാപകന്‍ തിരുവനന്തപുരത്തുണ്ടത്രെ.തന്റെ ഗുരുവും തനിക്ക് നിരന്തരം കാര്യങ്ങള്‍ പറഞ്ഞുതരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ വാദം. ഓജോബോര്‍ഡിലൂടെ പരിചയപ്പെട്ട കണ്ണന്‍ എന്നയാളുടെ ആത്മാവിനെയാണ് പദ്മനാഭന്‍ ഗുരുവായി സ്വീകരിച്ചിരിക്കുന്നത്.
പൂര്‍വജന്‍മം മനസിലാക്കാന്‍ കഴിവുണ്ടെന്ന് അവകാശപ്പെടുന്ന പദ്മനാഭന്‍ സ്വന്തം പുര്‍വജന്‍മവും മനസിലാക്കിവച്ചിട്ടുണ്ട്.തൃപ്പൂണിത്തുറ പന്നത്തുമനയ്ക്കല്‍ ജയദേവന്‍ എന്നയാളായിരുന്നു പൂര്‍വജന്‍മത്തില്‍ ഈ പദ്‌നാഭന്‍. ജയദേവന്‍െ്‌റ ഭാര്യയുടേയും വളര്‍ത്തു മകളുടേയും പേരുകളും സ്വഭാവവുമൊക്കെ പദ്മനാഭന് അറിയാം. നേരത്തെ അന്വേഷിച്ച് വച്ചതാണോ എന്തോ? അയാള്‍ ഞങ്ങളോടുപറഞ്ഞത് താന്‍ ഇക്കാര്യങ്ങള്‍ അന്വേഷിച്ച് ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നു എന്നു സ്ഥിരീകരിച്ചെന്നാണ്.ഇടയ്ക്ക് ചില പ്രവചനങ്ങളും പദ്മനാഭന്‍ നടത്തി. ഇന്ത്യയിലെ പല പ്രധാന ക്ഷേത്രങ്ങളുടേയും കുളത്തിനടിയില്‍ വന്‍ നിധിശേഖരമുണ്ടത്രെ. പദ്മനാഭസ്വാമിക്ഷേത്രത്തില്‍ വന്‍ നിധിശേഖരമുള്ള വിവരം പുറത്തുവന്നതിന്റെ ചുവടുപിടിച്ച് നീട്ടിയെറിഞ്ഞതാണെന്നു വ്യക്തം.ഒപ്പമുള്ളവര്‍ക്ക് പദ്മനാഭന്റെ കഴിവില്‍ വലിയ വിശ്വാസമാണ്.പദ്മനാഭന് നിരവധി ശിഷ്യഗണങ്ങളുമുണ്ട്. ഒരു ദിവസത്തേക്ക് 5000 രൂപയാണ് ഓജോബോര്‍ഡ് പഠിപ്പിക്കുന്നതിന് ഫീസ്.
ഓജോ ബോര്‍ഡില്‍ ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും രേഖപ്പെടുത്തിയതിനു പുറമെ മധ്യഭാഗത്ത് കോയിന്‍ വയ്ക്കുന്നതിന്റെ ഇരുവശങ്ങളിലുമായി യെസ് എന്നും നോ എന്നും രേഖപ്പെടുത്തിയിരിക്കുന്നു. വളരെ മിനുസമുള്ള ബോര്‍ഡില്‍ കാരംസ് ബോര്‍ഡിലേതിന് സമാനമായ കോയിന്‍ ആണ് ഉപയോഗിക്കുന്നത്. ആത്മാക്കളുമായി സംസാരിക്കാന്‍ താത്പര്യമുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ പദ്മനാഭന്‍ ഞങ്ങളെ ഓജോ ബോര്‍ഡിനു മുന്നിലിരുത്തി.
ചൂണ്ടുവിരല്‍ തുമ്പ് ചെറുതായി കോയിനില്‍ സ്പര്‍ശിപക്കുകയേ ചെയ്യാവൂ. വിരല്‍ അമര്‍ത്തിപ്പിടിച്ചാല്‍ കോയിന്‍ ചലിക്കില്ലത്രെ.ഞങ്ങള്‍ മൂന്നുപേര്‍ ഇരുന്നിട്ടും ആത്മാക്കള്‍ വന്നില്ല. ഫ്രീക്വന്‍സി വ്യത്യാസമെന്നും മറ്റും പറഞ്ഞ് പദ്മനാഭന്‍ ഒഴിഞ്ഞു. അതേസമയം അയാളുടെ സുഹൃത്തായ പ്രാണിക് ഹീലിംഗ് വിദഗ്ധന്‍ ജോണി ഇരുന്നു കോയിനില്‍ വിരല്‍ വച്ചു ചലിപ്പിച്ചശേഷം തനിയെ ചലിക്കുകയാണെന്ന് അവകാശപ്പെട്ടു.
ജോണി പിന്നീട് പ്രാണിക് ഹീലിംഗ് ഉപയോഗിച്ച് എന്റെ രോഗങ്ങള്‍ അറിയാന്‍ ശ്രമിച്ചു. നോക്കി സ്‌കാന്‍ ചെയ്യുമത്രെ. കൈ ഒരു പ്രത്യേക രീതിയില്‍ ചലിപ്പിക്കുക മാത്രമാണ് പരിപാടി. എന്തായാലും ജോണി പറഞ്ഞ രോഗങ്ങളോ അവയുടെ ലക്ഷണമോ ആ ദിനം വരെ എനിക്കുണ്ടായിരുന്നില്ല. ശ്രമം പാളിയതോടെ ഞങ്ങളെ ഒഴിവാക്കാന്‍ പദ്മനാഭന്‍ തന്ത്രപൂര്‍വം ശ്രമിച്ചു. സംഗതിയെന്തായാലും ഞങ്ങള്‍ പോകാനിറങ്ങുമ്പോഴും പദ്മനാഭനെ കാണാന്‍ ചിലര്‍ കാത്തുനിന്നിരുന്നു. പാരാസൈക്കോളജി, ആത്മാവ്്, അതീന്ദ്രിയം എന്നൊക്കെ പറഞ്ഞ് നിഗൂഢത വളര്‍ത്തി ഉപജീവനം കഴിക്കുകയാണിവരെന്ന് എനിക്കുതോന്നുന്നു.
ഓജോ ബോര്‍ഡില്‍ വിശ്വസിക്കുകയും പരിശീലനം നടത്തുകയും ചെയ്യുന്ന വേണുവിന്റെ അടുത്തേക്കായിരുന്നു അടുത്തയാത്ര.
ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ബാലരാമപുരത്തിനടുത്ത് മംഗലത്തുകോണത്തെത്താന്‍ വേണു ഞങ്ങളോട് ആവശ്യപ്പെട്ടു. അവിടെ എത്തിയശേഷം അറിയിച്ചപ്പോള്‍ ബൈക്കിലെത്തിയ യുവാവ് ഞങ്ങളെ ഉള്‍പ്രദേശത്തെ പഴയ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അടുത്തിടെ വാടകയ്‌ക്കെടുത്തതെന്നു പറഞ്ഞ വീട്ടില്‍ വേണുവിനെകൂടാതെ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളുമുണ്ടായിരുന്നു.
കരകൗശല വികസനകോര്‍പ്പറേഷനില്‍ പ്രവര്‍ത്തിക്കുന്ന വേണു താന്‍ ഓജോബോര്‍ഡ് ഉപയോഗിക്കാന്‍ തുടങ്ങിയ സാഹചര്യങ്ങള്‍ വിശദമായി പറഞ്ഞു. മറ്റുചില വിചിത്രാനുഭവങ്ങളും വേണുവിന് പറയാനുണ്ട്. ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറിയപ്പോള്‍ ഗ്ലാസ് തനിയെ ചലിച്ചു എന്നതാണ് പ്രധാനം. അത് ആത്മാവിന്റെ സാന്നിധ്യത്തിനു തെളിവാണെന്നാണ് ഇയാളുടെ വാദം.ഒരു വീട്ടില്‍ ശല്യമുണ്ടാക്കിയിരുന്ന ആത്മാവിനെ താന്‍ ഒഴിപ്പിച്ചെന്നും ഇയാള്‍ അവകാശപ്പെട്ടു. തുടര്‍ന്ന് വേണു ഞങ്ങളെ ഓജോ ബോര്‍ഡ് പ്രവര്‍ത്തിപ്പിക്കാന്‍ ക്ഷണിച്ചു. പദ്മനാഭന്റെ അടുത്തേതില്‍ നിന്ന് വ്യത്യസ്തമായി നിലവിളക്കു തെളിച്ചുവച്ചശേഷമാണ് ഇവിടെ പരിപാടി.ആദ്യം മനസ് ഏകാഗ്രമാക്കാന്‍ സംഗീതം കേള്‍ക്കണം. തുടര്‍ന്നാണ് ആത്മാക്കളെ വിളിച്ചുവരുത്തല്‍. ഞങ്ങള്‍ മൂന്നുപേരും മാറിമാറി ശ്രമിച്ചിട്ടും ഓജോബോര്‍ഡില്‍ ഒരാത്മാക്കളും വന്നില്ല.കൈ പ്രത്യേകരീതിയില്‍ ഉയര്‍ത്തിപ്പിടിച്ച് വിരല്‍ തൊട്ടുതൊട്ടില്ല എന്ന തരത്തില്‍ പിടിക്കുമ്പോള്‍ കോയിന്‍ ചെറുതായി ചലിക്കും. അതിനപ്പുറം ഒന്നുമുണ്ടായില്ല. സമീപവാസിയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ഉപയോഗിച്ച് വേണു വീണ്ടും ശ്രമിച്ചു. ദേ പയ്യന്‍ കോയിന്‍ തള്ളി എങ്ങോട്ടൊക്കെയോ കൊണ്ടുപോകുന്നു. തനിയെ ആണെന്നാണ് പയ്യന്‍ പറയുന്നത്. ആത്മാവിന്റെ സാന്നിധ്യമുണ്ടെന്ന് വേണു വിധിച്ചു.
ഞങ്ങളുടെ സംശയം മാറിയില്ല. മിനുസമുള്ള ബോര്‍ഡില്‍ കോയിന്‍ ചലിക്കാന്‍ ആത്മാവുവരണമെന്നില്ലെന്നത് കാണുമ്പോള്‍ തന്നെ വ്യക്തമായിരുന്നു. വേണുവിന്റെ സുഹൃത്താണെന്നു പരിചയപ്പെടുത്തിയ ഷാജി എന്നയാളാണ് അടുത്തതായി ബോര്‍ഡ്് പ്രവര്‍ത്തിപ്പിച്ചത്.ആത്മാവ് ആണോ പെണ്ണോ എന്നു ചോദിക്കാന്‍ പറഞ്ഞപ്പോള്‍ ഷാജി നിമിഷനേരം കൊണ്ട് കോയിന്‍ എഫ് എന്ന അക്ഷരത്തില്‍അങ്ങനെ വിടാന്‍ പറ്റില്ലല്ലോ. കണ്ണടച്ചിട്ട് വിരല്‍ വയ്ക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. ആത്മാവ് ആണോ പെണ്ണോ എന്ന് ഒന്നുകൂടി ചോദിക്കാം. ഷാജി ശ്രമിച്ചെങ്കിലും പണി പാളി. എഫിന്റെ ഏതാണ്ട് അടുത്തെത്തിയപ്പോള്‍ എത്തി എന്ന തരത്തില്‍ അയാള്‍ കോയിന്‍ വച്ചശേഷം കണ്ണുതുറന്നു
. കാരണങ്ങള്‍ എന്തൊക്കെ നിരത്തിയാലും പദ്മനാഭനും വേണുവിനും ഞങ്ങളുടെ മുന്നില്‍ പരീക്ഷണം വിജയിപ്പിക്കാനായില്ല.എന്റെ ചില സുഹൃത്തുക്കളടക്കം ഓജോ ബോര്‍ഡില്‍ എന്തോ അത്ഭുതം സംഭവിക്കുന്നതായി വിശ്വസിക്കുന്നവരാണ്. പക്ഷേ ഇവര്‍ ആലോചിക്കാത്ത നിരവധി കാര്യങ്ങളുണ്ട്. മനുഷ്യനു മാത്രമല്ല എല്ലാ ജീവികള്‍ക്കും ആത്മാവ് ഉണ്ടാകേണ്ടതല്ലേ. ജീവന്‍ വെടിഞ്ഞ ആ ആത്മാക്കളൊക്കെ അലഞ്ഞുതിരിഞ്ഞു നടക്കുകയാണോ? ഹിന്ദുമതം പറയുന്നതുപ്രകാരമാണെങ്കില്‍ ആത്മാക്കള്ക്ക് മോക്ഷം ലഭിക്കുക എന്നൊരു പരിപാടിയുണ്ട്. മോക്ഷം ലഭിച്ച ആത്മാക്കളുടെ സാന്നിധ്യം മനുഷ്യലോകത്തുണ്ടാകില്ല. ആത്മാവും പൂര്‍വജന്‍മവും ഉള്ളതാണെന്നു വിശ്വസിച്ചാല്‍ കൂടി ഓജോബോര്‍ഡില്‍ ഇംഗ്ലീഷ് അക്ഷരങ്ങളിലേക്ക് കോയിന്‍ എത്തിക്കുക വഴി ആശയവിനിമയം നടത്താമെങ്കില്‍ അതിനെക്കാള്‍ സുഗമമായ മറ്റെന്തെല്ലാം മാര്‍ഗങ്ങളുണ്ട്.
ഈ ചോദ്യങ്ങള്‍ക്കൊന്നും ഓജോബോര്‍ഡിന്റെ വക്താക്കള്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. ശാസ്ത്രീയ അടിത്തറയില്ലാത്തതാണെങ്കിലും ഓജോ ബോര്‍ഡുകള്‍ പാര്‍ക്കര്‍ ബ്രദേഴ്‌സ് എന്ന കമ്പനി അന്താരാഷ്ട്രതലത്തില്‍ പേറ്റന്റ് എടുത്ത് വില്‍പ്പന നടത്തുന്നുണ്ട്.മാനസിക ദൗര്‍ബല്യമാണ് ഓജോബോര്‍ഡുകളില്‍ വില്ലനാകുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
ചെയ്യുന്നയാളുടെ മാനസികവ്യാപാരം വിരലുകളിലൂടെ പ്രകടമാകുന്നെന്നാണ് ഓജോബോര്‍ഡ് സംബന്ധിച്ചു നടന്ന ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്.ഉപബോധമനസില്‍ കിടക്കുന്ന കാര്യങ്ങള്‍ പോലും ഇത്തരത്തില്‍ പുറത്തുവന്നേക്കാം. പാലായിലുള്ള അവറാച്ചന്‍ അമേരിക്കയില്‍ ചെന്ന് ഓജോ ബോര്‍ഡ് ചലിപ്പിച്ചാല്‍ അവറാച്ചന് അറിവുള്ള കാര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ആത്മാവേ വരികയുള്ളൂ. അതായത് ഓജോ ബോര്‍ഡ് ചലിപ്പിക്കുന്ന വ്യക്തിക്ക് അറിയാത്തതൊന്നും എത്തുന്ന ആത്മാവിന് അറിവുണ്ടാകില്ല. മുന്‍പ് യുക്തിവാദിസംഘവും മറ്റും ഇത്തരം പരീക്ഷണങ്ങള്‍ നടത്തി വിജയിച്ചിട്ടുണ്ട്.
പക്ഷേ എന്തുവന്നാലും കണ്ണും കാതും തുറക്കാതെ അന്ധവിശ്വാസത്തില്‍ മുഴുകി തട്ടിപ്പുകാര്ക്ക് കളിപ്പാവയാകാന്‍ നിന്നു കൊടുക്കുന്നവര്‍ നിരവധിയാണ്. അവര്‍ ഇത് വായിക്കാതിരിക്കുകയാണ് ഉചിതം.
No comments:
Post a Comment