മണ്ണിലൊളിച്ച ശവകുടീരങ്ങൾ!:::::
1900-ത്തിലാണ് സംഭവം. ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ഒരാൾ കഴുതപ്പുറത്ത് ചുമടുമായി പോവുകയായിരുന്നു. പെട്ടെന്ന് കഴുതയുടെ കാലൊന്നിടറി, അഗാധമായ ഗർത്തത്തിലേക്ക് അത് മൂക്കും കുത്തി വീണു! ഇതിലേക്കിറങ്ങിയ ആ യാത്രക്കാരൻ കണ്ടതെന്തെന്നോ? നിരന്നിരിക്കുന്ന കുറേ പഴഞ്ചൻ ശവകുടീരങ്ങൾ!
ഈ കഥ സത്യമാണോ എന്നറിയില്ല,.. എന്തായാലും അലക്സാണ്ട്രിയയിൽ കണ്ടെത്തിയ ആ ശ്മശാനം ലോക പ്രശസ്തമായി. ചീളുകളുടെ കൂമ്പാരം എന്നർത്ഥമുള്ള 'കോം എൽ ഷോക്ക ഫയിലെ ശവകുടീരങ്ങൾ ' (Cata Combs of kom El Shoqafa ) എന്ന പേരിൽ ആ ചരിത്രാവശിഷ്ടം മധ്യകാലഘട്ടത്തിലെ ലോകാത്ഭുത പട്ടികയിൽ ഇടം പിടിച്ചു...
എസ് സയിദ് അലി ഗിബറാഹ് എന്നയാളാണ് മണ്ണിനടിയിലെ ഈ വിസ്മയം ആദ്യം കണ്ടതെന്നാണ് ചരിത്ര രേഖകൾ പറയുന്നത്. അദ്ദേഹത്തിന്റെ അറിയിപ്പ് പ്രകാരം സ്ഥലത്തെത്തിയ പുരാവസ്തു ഉദ്യോഗസ്ഥർക്ക് പിന്നെ വർഷങ്ങളോളം അവിടുന്ന് തിരികെ പോരാനായില്ലത്രേ..... അത്രയധികം പുരാവസ്തുക്കളായിരുന്നു അവിടെയുണ്ടായിരുന്നത്.
രണ്ടാം നൂറ്റാണ്ടിൽ തുടങ്ങി ഇരുനൂറു വർഷത്തോളം ഉപയോഗത്തിലുണ്ടായിരുന്ന ശ്മശാനമാണിതെന്ന് ഗവേഷകർ പറയുന്നു.
കൊത്തുപണികളും കൽരൂപങ്ങളുമൊക്കെ നിറഞ്ഞ മൂന്ന് നിലകളിലായാണ് കോം എൽ ഷോക്കഫയിലെ ശവകുടീരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ശവസംസ്കാരച്ചടങ്ങുകൾ നടത്താൻ 18 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള ഒരു ചാപ്പലുണ്ട്. സന്ദർശകർക്ക് ഇരിക്കാൻ പ്രത്യേക ഇരിപ്പിടം, വെളിച്ചം കയറാനുള്ള സംവിധാനങ്ങൾ, മൃതശരീരം സൂക്ഷിക്കാൻ അറകൾ എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്. ശവകുടീരത്തിലേക്ക് കടക്കുന്ന വാതിലിൽ കാവൽക്കാരായി രണ്ട് സർപ്പങ്ങളേയും കാണാം.....
( പുരാതന ഈജിപ്ഷ്യൻ -ഗ്രീക്ക് - റോമൻ സംസ്കാരങ്ങളിലെ കലകളുടെയും സംസ്കാരത്തിന്റെയും കൂടിച്ചേരലാണ് ഇവിടുത്തെ ശവകുടീരങ്ങൾ )
No comments:
Post a Comment