മലയാളത്തിലെ മഹാകവിയും , കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ . മലയാളകവിതയെയും കേരളത്തിന്റെ തനത് പാരമ്പര്യകലാരൂപമായ കഥകളിയെയും ദേശീയ അന്താരാഷ്ട്ര തലത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ 139 ാം ജന്മദിനമാണിന്ന്. തന്റെ രചനകളിലൂടെ ദേശഭക്തിയുടെ പ്രസക്തിയെന്തെന്ന് പുതുതലമുറയെ ബോധവത്കരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച അതുല്യവ്യക്തിയായിരുന്നു വള്ളത്തോള്‍. ഇന്ന് പാലക്കാട് എന്നറിയപ്പെടുന്ന പഴയമലബാറിലെ വെട്ടത്തുനാട്ടില്‍ പേരും പെരുമയും നേടിയ വള്ളത്തോള്‍ തറവാട്ടിലെ ദാമോദരന്‍ ഇളയതിന്റെയും കുട്ടിപ്പാറുവമ്മയുടെയും മകനായി 1878 ഒക്‌ടോബര്‍ 16ന് ജനിച്ച നാരായണന്‍ എന്ന വള്ളത്തോളിന്റെ കുട്ടിക്കാലത്തെ ചെല്ലപ്പേര് കുട്ടന്‍ എന്നായിരുന്നു. സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്ന് തർക്കശാസ്ത്രം പഠിച്ചു.1905-ൽ തുടങ്ങിയ വാല്മീകി രാമായണ വിവർത്തനം 1907-ൽ പൂർത്തിയാക്കി. 1908-ൽ ഒരുരോഗബാധയെതുടർന്ന് ബധിരനായി ( ചെവി കേൾക്കാത്തയാൾ). ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത അദ്ദേഹം രചിച്ചത്. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേ വർഷം കേരളോദയത്തിന്റെ പത്രാധിപനായി . 1958 മാർച്ച് 13-ന് 79-ആം വയസ്സിൽ അന്തരിച്ചു.
വിവിധ വിഭാഗത്തിൽപ്പെട്ടവയാണ് അദ്ദേഹത്തിന്റെ പരിഭാഷകൾ. ദേശീയപ്രക്ഷോഭത്തിനെ ത്വരിപ്പിക്കുന്നതിനായി രചിച്ചവയാണ് സാഹിത്യമജ്ഞരിയിൽ സമാഹരിക്കപ്പെട്ട ദേശീയ കവനങ്ങൾ.
വൈക്കം സത്യാഗ്രഹകാലത്ത് (1924) ഗാന്ധിജിയെ നേരിട്ടുകണ്ട്, അദ്ദേഹത്തിന്റെ ആരാധകനായ വള്ളത്തോൾ മഹാത്മജിയെപ്പറ്റിയെഴുതിയ 'എന്റെ ഗുരുനാഥൻ' പ്രശസ്തമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചെന്നൈ (1927), കൽക്കത്ത (1928) സമ്മേളനങ്ങളിൽ പങ്കെടുത്തു. 1922ൽ വെയിൽസ് രാജകുമാരൻ നൽകിയ പട്ടും വളയും നിരസിക്കാനുള്ള ആർജവം വള്ളത്തോൾ കാട്ടി. (ഈ സമ്മാനം സ്വീകരിച്ച ആശാൻ ഏറെ പഴി കേൾക്കുകയും ചെയ്തു).
ആധുനി കമലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും,
സർഗ്ഗാത്മകതകൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ നാരായണമേനോൻ, തികഞ്ഞ
മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ്റെ വക്താവും ആയിരുന്നു. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി വള്ളത്തോൾ. കേരളീയകലകളുടെ ഉന്നമനത്തിനുവേണ്ടി തൃശ്ശൂർ ചെറുതുരുത്തിയിൽ കേരള കലാമണ്ഡലം സ്ഥാപിച്ചത് ഇദ്ദേഹമാണ്. കഥകളിയോട് അടങ്ങാത്ത കമ്പം വെച്ചുപുലർത്തിയ വള്ളത്തോൾ ഈ കലയെ പുനരുദ്ധരിക്കാൻ ചെയ്ത ശ്രമങ്ങൾ ഏറെയാണ്. 1930-ൽ വള്ളത്തോൾ കുന്നംകുളത്ത് കഥകളിവിദ്യാലയം സ്ഥാപിച്ചു. ഇതാണ് പിന്നീട് കേരള കലാമണ്ഡലമായത്. ആസ്ഥാനം പിന്നീട് ചെറുതുരുത്തിയായി. കലാമണ്ഡലത്തിന്റെ ധനശേഖരണാർഥം ഇന്ത്യയൊട്ടുക്കും നിരവധി വിദേശരാജ്യങ്ങളിലും അദ്ദേഹം പര്യടനം നടത്തി. 1948-ൽ മദ്രാസ് സർക്കാർ വള്ളത്തോളിനെ മലയാളത്തിന്റെ ആസ്ഥാനകവിയായി പ്രഖ്യാപിച്ചു. അഞ്ചുവർഷം അദ്ദേഹം ആ പദവിയിൽ തുടർന്നു. 1954-ലാണ് മഹാകവിക്ക് പദ്മഭൂഷൺ ബഹുമതി ലഭിച്ചത്. സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷൻ, കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ എന്നീ പദവികളും വള്ളത്തോൾ വഹിച്ചിട്ടുണ്ട്.
No comments:
Post a Comment