🎭 കേരളത്തിലെ ജാതി സമ്പ്രദായത്തിന്റെ തുടക്കം 🎭
• ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു വൈകിയാണ് കേരളത്തിൽ ജാതിവ്യവസ്ഥ നിലവിൽ വന്നത്. ചേര സാമ്രാജ്യത്തിന്റെ അധഃപതനത്തിനു ശേഷം നമ്പൂതിരിമാർ സ്വാധീന ശക്തിയുള്ളവരായി മാറുകയും തുടർന്ന് ജാതിവ്യവസ്ഥ നിലവിൽ വന്നു എന്നും കരുതപ്പെടുന്നു. സവർണ്ണരെന്നും അവർണ്ണരെന്നും ഉള്ള വ്യത്യാസം വർണ്ണത്തെ അടിസ്ഥാനമാക്കി യാണെങ്കിലും അതിലുപരി മറ്റു പല ഒളിഞ്ഞിരിക്കുന്ന വസ്തുതകളും ജാതി നിർണ്ണയത്തിൽ പ്രതിഫലിച്ചുകാണാം.
• ചരിത്രം •
ഇന്ത്യയിലെ തന്നെ ജാതിവ്യവസ്ഥയുടെ ഉൽപത്തിയെപ്പറ്റി രണ്ട് സിദ്ധാന്തങ്ങൾ ആണ് നിലവിലുള്ളത്. ഒന്ന് ആര്യന്മാർ ഇന്ത്യയിൽ വരുന്നതിനു മുന്നേ തന്നെ ഇവിടെ ജാതി സമ്പ്രദായങ്ങൾ നിലവിൽ ഉണ്ടായിരുന്നു എന്നും മറ്റേത് ആര്യന്മാരാണ് ജാതി സമ്പ്രദായം ആരംഭിച്ചതെന്നുമാണ്. കേരളത്തിൽ ജാതി സമ്പ്രദായം ആരംഭിച്ചത് ആര്യന്മാരാണെന്ന് വില്ല്യം ലോഗൻ മലബാർ മാനുവൽ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആദ്യത്തേതിന് തെളിവുകളുടെ പിൻബലമില്ല. ആര്യന്മാരുടെ വരവിനു മുന്ന് ജാതി വ്യവസ്ഥ നിലനിന്നു എന്നതിനോ സാമൂഹ്യ വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. അതിനാൽ രണ്ടും ഖണ്ഡിക്കുക പ്രയാസമാണ്. എന്നാൽ ദക്ഷിണേന്ത്യയിലെ സാമൂഹിക സ്ഥിതിയെപറ്റി വ്യക്തമാക്കുന്ന സാഹിത്യ രേഖകൾ ആണ് സംഘകാലത്തേത്. എന്നാൽ അന്നും ജാതിയുടെ പേരിൽ വ്യക്തമായ തിരിവുകൾ ഉണ്ടായിരുന്നില്ല.
• ആയർ, കുറവർ, വെള്ളാളർ പരവർ എന്നിങ്ങനെയുള്ള ജനവിഭാഗങ്ങൾ ആണ് അന്ന് കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത് ജാതിയെക്കുറിക്കുന്ന വിഭാഗീയതയല്ല മറിച്ച് അവരവർ വസിക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ അറിയപ്പെടുന്ന പേരാണ്. ഒരോ കൃതികളും അതാത് സ്ഥലത്തെ ജനങ്ങളെ പറ്റിയുള്ളവയാണ്.
• സംഘ കാലത്തെ തമിഴരുടെ ഇടയിൽ പറയൻ (പറകൊട്ടുന്നവൻ) കടമ്പൻ (കർഷകൻ) തുടിയൻ (തുടികൊട്ടുന്നവൻ) പാണൻ (പാട്ടു പാടുന്നവൻ) എന്നീ വിഭാഗങ്ങൾ ഉണ്ട് എന്ന് തൊൽകാപ്പിയർ, അദ്ദേഹത്തിനു ശേഷം ജീവിച്ചിരുന്ന മാങ്കുടിക്കീഴാർ എന്നിവർ സൂചിപ്പിച്ചിരിക്കുന്നു. എന്നാൽ അതും ജാതികൾ ആണെന്നു പറയുന്നില്ല. തൊഴിൽ സംബന്ധമായ തിരിവുകൾ മാത്രമേ അർത്ഥമാക്കുന്നുള്ളൂ.
• പൊതുവേ പറഞ്ഞാൽ സംഘകാലത്തോ അതിനു മുമ്പോ തെക്കേ ഇന്ത്യയിൽ ഇന്നു കാണുന്ന മട്ടിലുള്ള ജാതി വ്യവസ്ഥ നിലനിന്നിരുന്നില്ല. ഗംഗാസമതലത്തിൽ നിന്ന് പിൽക്കാലത്തു നടന്ന കുടിയേറ്റങ്ങൾക്കു ശേഷമാണ് പഴയ സ്ഥിതിക്കു മാറ്റം വരുന്നത്. ഉത്തരേന്ത്യൻ ജനപദങ്ങളിൽ നിന്ന് ക്രി.വ. നാലാം നൂറ്റാണ്ടുമുതലായിരിക്കണം തെക്കൻ ദേശങ്ങളിലേക്ക് കൂട്ടത്തോടെയുള്ള അധിനിവേശം ആരംഭിച്ചത്. അതിനു മുന്നേതന്നെ ഉത്തരേന്ത്യയിൽ അനിഷേധ്യ മേധാവിത്വം ഉറപ്പിച്ചിരുന്ന അവർ ആദ്യം ചെറിയ കുലങ്ങളേയും മറ്റും എതിർത്ത് തോൽപ്പിച്ചു. കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചവരേയും അവർക്ക് ഭയമുണ്ടായിരുന്ന വർഗ്ഗത്തേയും അവർ ദസ്യുക്കൾ എന്നാണ് വിളിച്ചിരുന്നത് അവർക്ക് കീഴ്‌പെട്ടവരെ അവർക്ക് അഭിമതരായ ജാതിക്കാരാക്കി മാറ്റി. എന്നാൽ അവർക്ക് കീഴ്‌പെടുത്താനാവാത്തവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ അവർ കണ്ടെത്തിയ മാർഗ്ഗമാണ് ജാതിവ്യവസ്ഥ. ദ്രാവിഡ രാജാക്കന്മാരുമായി സൌഹൃദത്തിലായി അവർക്ക് ക്ഷത്രിയ പദവി കൽപിച്ചു നൽകി ബ്രാഹ്മണർക്ക് തൊട്ടു താഴെയുള്ള സ്ഥാനക്കാരാക്കി. ദ്രാവിഡ ദൈവങ്ങൾക്ക് വേദ പരിവർത്തനം നടത്തി ആര്യന്മാരാക്കി. വടക്കേ ഇന്ത്യയിലെ അന്നത്തെ ദൈവമായ പശുപതി ബ്രാഹ്മണദൈവമാക്കപ്പെട്ടു, ദക്ഷിണേന്ത്യയിലെ കുറവരുടെ ദൈവമായ മുരുകനെ ശിവപുത്രനായ കാർത്തികേയനായും മറവരുടെ കൊറ്റവയെ പാർവതിയായും ആയന്മാരുടെ ദൈവമായ മായോനെ കൃഷ്ണനായും വെള്ളാളരുടെ ഇന്ദ്രനെ ആര്യന്മാരുടെ ഇന്ദ്രനായും പരവരുടെ വരുണനെ വിഷ്ണുവായും സ്വാംശീകരിച്ചു. ഇതോടൊപ്പം രാജാക്കന്മാരുടെ കുലത്തെ മഹാഭാരത
പരാമർശിതമായ സൂര്യ, ചന്ദ്ര, യദു വംശങ്ങളോട് ബന്ധിച്ചു. അവരെ സംബന്ധിച്ചിടത്തോളം ഇത് മഹത്തായ പാരമ്പര്യം ദാനമായി ലഭിക്കുന്നതിനു തുല്യമായിരുന്നു. തെക്കേ ഇന്ത്യയിലാണ് അവർക്ക് കൂടുതൽ എതിർപ്പുകൾ നേരിടേണ്ടി വന്നത്.
• ഉത്തരേന്ത്യയിൽ ബുദ്ധ-ജൈനമതങ്ങൾ ശക്തമായതോടെയായിരിക്കണം തെക്കേ ഇന്ത്യ ലക്ഷ്യമാക്കി ബ്രാഹ്മണർ പ്രയാണം ആരംഭിച്ചത്. കർണ്ണാടകത്തിലെ കദംബ രാജാവായ മയൂരശർമ്മന് ക്ഷത്രിയ പദവി നൽകി ആര്യ പുരോഹിതർ പ്രസ്ഥാനം ആരംഭിച്ചു. കർണ്ണാടകത്തിൽ വ്യാപകമായ സ്വീകരണം ലഭിക്കുകയും രാജാവ് ബ്രാഹ്മണർക്ക് അധിവസിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തതോടെ ആര്യന്മാർ അനിഷേധ്യ ശക്തിയായി മാറി. നാട്ടുകാരിൽ ജാതി വ്യവസ്ഥ ഏർപ്പെടുത്തി.
• കർണ്ണാടകം വഴി കേരളത്തിലും തമിഴകത്തിലും പ്രവേശിച്ച ബ്രാഹ്മണർ രാജാക്കന്മാരെ സ്വാധീനിച്ച് അവരുടെ വേദജ്ഞാനം മന്ത്ര തന്ത്ര ജ്ഞാനം മുതലായവയാൽ ഒട്ടുമിക്ക രാജാക്കന്മാരെയും വശത്താക്കാൻ അവർക്ക് കഴിഞ്ഞു. ഏതാനും ഉയർന്ന വ്യാപാരങ്ങൾ ചെയ്തിരുന്ന ജനവിഭാഗത്തെ ബ്രാഹ്മണ മതം സ്വികർപ്പിച്ചെങ്കിലും അവർക്ക് താഴ്‌ന്ന സ്ഥാനങ്ങൾ നൽകി പോന്നു. മറ്റുള്ളവരെ വാണിജ്യം തൊഴിലാക്കിയവരെ ശൈവർ എന്ന സ്ഥാനം നൽകി അവർക്ക് അഭിമതരാക്കി. എതിർത്ത് നിന്ന എല്ലാവരേയും ശ്രൂദ്രർ എന്ന സ്ഥാനം നൽകി അനഭിമതരാക്കി.
• കേരളത്തിൽ നായന്മാർക്ക് ഒരു വിശേഷ സ്ഥാനം കൽപിച്ചു നൽകുകയുണ്ടായി. കേരള ബ്രാഹ്മണരായ നമ്പൂതിരിമാരിൽ മൂത്ത സഹോദരനുമാത്രമേ സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കുവാനുള്ള അവകാശം സിദ്ധിച്ചിരുന്നുള്ളൂ. സ്വത്തിന് നിരവധി അവകാശികൾ ഇല്ലാതിരിക്കുവാനുള്ള ശ്രമമായി രൂപപ്പെടുത്തിയ ആചാരമായിരുന്നു ഇത്. മറ്റു സഹോദരന്മാർക്ക് നായർ സ്ത്രീകളുമായുള്ള സംബന്ധം ഏർപ്പാടാക്കി. നായർ യുവാക്കളെ സൈന്യത്തിൽ ചേർത്തു.
• നായർ യുവാക്കൾ വാൾ എന്തി എവിടേയും നടന്നിരുന്ന കാഴ്ചയും ഇതിന് ശക്തിയാവുന്ന തെളിവായി ചിലർ ചൂണ്ടിക്കാണിക്കുന്നു. സംഘകാലത്ത് അന്നത്തേക്കാൾ തീവ്രമായ യുദ്ധങ്ങളും സമരങ്ങളും നടന്നിരുന്നു. അക്കാലത്ത് സൈനികർ പോലും വഴിയിലൂടെ വാളും പിടിച്ച് നടന്നിരുന്നില്ല. പ്രാകൃതമായ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നില്ല സംഘകാലത്ത് ക്രമസമാധാന പാലന ചുമതലയുണ്ടായിരുന്ന ചാന്നാർമാർക്കു പോലും ആരെയും കൊല്ലാനുള്ള അവകാശങ്ങൾ ഉണ്ടായിരുന്നില്ല. പിന്നെ സാമ്രാജ്യത്ത് വിസ്തൃതി കുറയുകയും വിദേശാക്രമണം കുറയുകയും ചെയ്ത അക്കാലത്ത് നായന്മാർ നമ്പൂതിരിമാർക്ക് അകമ്പടി പോയത് മറ്റുള്ളവർക്കിടയിൽ ഭയഭക്തി ബഹുമാനങ്ങൾ സൃഷ്ടിക്കാനുള്ള ഒരു പുകമറയായാണ് സോമൻ ഇലവംമൂട് കരുതുന്നത്.
• ജനങ്ങളുടെ ഇടയിൽ ആദ്യമെല്ലാം വൻ പ്രതിഷേധങ്ങളും സംഘർഷങ്ങളും നിലനിന്നിരുന്നു എന്നും രാജാക്കന്മാരുടെ ഇടയിൽ നടന്ന പരിവർത്തനവും പലർക്കും അനൗചിത്യ പൂർവ്വമായ സ്ഥനമാനങ്ങൾ നൽകപ്പെട്ടത് സാമാന്യ ജനത്തിന് ഇഷ്ടമായിരുന്നില്ല എന്നുമാണ് വിശ്വസിക്കുന്നത്.
• അവർ ശക്തി സംഭരിച്ചതോടെ ക്ഷേത്രങ്ങൾ പതിയെ കൈവശപ്പെടുത്താൻ തുടങ്ങി. അവിടേയും എതിർപ്പുകൾ നേരിടേണ്ടിവന്നതായി നിരവധി പരാമർശങ്ങൾ ഉണ്ട്. ക്ഷേത്രങ്ങൾ സ്വന്തമാക്കിയ അവർ ഭൂസ്വത്തുക്കൾക്കു മേലുള്ള അവകാശങ്ങൾ ക്ഷേത്രങ്ങളുടെ പേരിൽ നിന്ന് സ്വന്തം പേരിലേക്ക് മാറ്റി. ഇതിനായി പല കുതന്ത്രങ്ങളും രേഖകളും ചമച്ചു. സംഘകാലത്ത് കാര്യമായ പേരില്ലാതിരുന്ന ഇവർ പതിനൊന്നാം നൂറ്റാണ്ടോടെ ജന്മിമാരും കോടീശ്വരന്മാരുമായിത്തീർന്നു. കൂടുതൽ എതിർപ്പുകൾ ഇല്ലാതിരിക്കാനായി നമ്പൂതിരിമാർക്ക് സ്വീകാര്യമായിരുന്ന ജാതിക്കാരെ കൂടുതൽ ഉയർന്ന സ്ഥാനങ്ങൾ നൽകി.
• അഞ്ചു തിണകളിലും ഒരേ തൊഴിൽ ചെയ്ത് ജീവിക്കുന്നവരെല്ലാം തന്നെ തൊഴിലിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടും രക്തബന്ധമുള്ളവർ പോലും വിവിധ ജാതിക്കാരായി. ഒരു ബന്ധമില്ലാത്ത പലരും ഒരേ ജാതിക്കാരായിത്തീർന്നു.
• ഈ ജാതികൾ തമ്മിൽ ഐക്യം ഉണ്ടാവുകയും അത് തങ്ങളുടെ ഭാവിക്ക് അപകടം സൃഷ്ടിക്കുവാൻ ഇടയാവുകയും ചെയ്യാതിരിക്കാൻ ജാതികൾ താഴ്‌ന്ന ജാതിക്കാരോട് തൊടൽ തീണ്ടൽ എന്നീ അതിർ വരമ്പുകൾ സൃഷ്ടിച്ചു. എല്ലാ ജാതിക്കാർക്കും ഇത് താഴ്‌ന്ന ജാതിക്കാരോട് പ്രയോഗിച്ച് ചാരിതാർത്ഥ്യം അടയാൻ പറ്റുന്ന ഒരു അഭിമാനപ്രശ്നമാക്കി മാറ്റി. ഇത് സംഘടിത ശക്തി ചെറുക്കാനുള്ള ജന്മി മേധാവിത്യത്തിന്റെ വജ്രായുധമായിരുന്നു.
• തരം തിരിവ് •
ഫ്യൂഡൽ വ്യവസ്ഥ നിലവിൽ വന്ന കാലം (ഏകദേശം ഏട്ടാം നൂറ്റാണ്ടൂ) മുതൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തിലെ സമൂഹത്തെ സവർണർ , അവർണർ എന്നീ രണ്ടു വിഭാഗങളായി മാറ്റി നിർത്തിയിരുന്നു.
• ബ്രാഹമണർ, ക്ഷത്രിയർ, അംബലവാസികൾ, ശൂദ്രർ (പാരമ്പര്യ കുലത്തൊഴിൽ ഇല്ലാത്ത എല്ലാ നായർ വിഭാഗവും) എന്നിവർ സവർണരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.
• ബാക്കി ഹിന്ദു ജനവിഭാഗത്തെ അവർണരായും ഗണിച്ചിരുന്നു. ഇവരിൽ കുലത്തൊഴിൽ ചെയ്തിരുന്ന ചില വിഭാഗങ്ങളെ (കണിയാർ, കമ്മാളർ അഥവാ വിശ്വകർമജൻ തുടങ്ങിയവ) രണ്ടു ഗണങ്ങൾക്കും അത്യന്താപേക്ഷിതമായും കണ്ടിരുന്നു.
• വൈശ്യർ എന്ന ഒരു വർണ വിഭാഗം കേരളത്തിലുണ്ടായിരുന്നതായി യതൊരു തെളിവുകളും ചരിത്ര രേഖകളിൽ ഇല്ല.
No comments:
Post a Comment